time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Wednesday, August 30, 2017


നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖലീലുല്ലാഹി ഇബ്രാഹിം നബി (അ) വിളിച്ച വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഹജ്ജിനായി മക്കയിലെത്തുന്നു...

ഹജ്ജ് എന്നാല്‍ കരുതല്‍ എന്നാണര്‍ത്ഥം. വന്ദിക്കപ്പെടുന്ന വ്യക്തിയെയോ, സ്ഥലത്തെയോ ഉദ്ദേശിക്കുക എന്നതാണ് ഭാഷാര്‍ത്ഥത്തില്‍ ആ വാക്കിന്‍റെ അര്‍ത്ഥം.
എന്നാല്‍ ഇസ്ലാമിക സാങ്കേതിക ഭാഷയില്‍ ചില പ്രത്യേക ആരാധനകള്‍ക്കായി വിശുദ്ധ മക്കയിലെ കഅ്ബയെ ഉദ്ദേശിച്ച് പോകുന്നതിനാണ് ഹജ്ജ് എന്ന് പറയുന്നത്. ഓക്സ്ഫെഡ് ഡിക്ഷ്ണറിയില്‍ ഹജ്ജ് എന്ന പദത്തെ നിര്‍വചിക്കുന്നത് (ജീവിതത്തില്‍ ഒരു തവണയെങ്കിലും മുസ്ലിങ്ങള്‍ മക്കയില്‍ നിര്‍വഹിക്കുന്ന മതപരമായ യാത്ര. ഭൂമിയില്‍ ഏറ്റവും വിശുദ്ധ സ്ഥലമാണ് മക്കയിലെ കഅ്ബ ഉള്‍പ്പെടുന്ന പ്രദേശം, ചരിത്രപരമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്...) എന്നാണ്.
മാനവ കുലത്തിന്‍റെ സാംസ്കാരികാടിസ്ഥാനത്തില്‍ അള്ളാഹു നിശ്ചയിച്ച കേന്ദ്രമാണ് വിശുദ്ധ കഅ്ബാ ഷെരീഫ്, നമസ്ക്കാരങ്ങള്‍ക്കായി വിശ്വാസികള്‍ നിത്യവും കഅ്ബയിലേക്ക് തിരിഞ്ഞുനില്‍ക്കുന്നു. ഇബ്രാഹിം നബി (അ) യെ പോലെയുള്ള നിരവധി പ്രവാചക ശ്രേഷ്ഠരുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ് കഅ്ബാ ഉള്‍പ്പെടുന്ന മക്ക പ്രദേശം. മുഹമ്മദ് നബി (സ) തങ്ങള്‍ ജനിച്ച മണ്ണായത് കൊണ്ട് മക്കയുടെ പ്രാധാന്യവും ഭൂമിയിലെ മറ്റു പ്രദേശങ്ങളെക്കാള്‍ വര്‍ധിക്കുന്നു.
നബി (സ) തങ്ങള്‍ക്ക് പ്രവാചകത്വം ലഭിച്ചതും ദീനീ പ്രബോധനവുമായി മുന്നിട്ടെത്തിയതും അവിടെയാണ്. 
ഉമ്മുല്‍ ഖുറാ (ഗ്രാമങ്ങളുടെ മാതാവ്) എന്നറിയപ്പെടുന്ന മക്കാ പ്രദേശം നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ്. കഅ്ബയുടെ മഹത്വം വിവരിച്ചു കൊണ്ട് അല്ലാഹു പറയുന്നു: മനുഷ്യര്‍ക്ക് അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ഭവനം മക്കയില്‍ ഉള്ളത് തന്നെയാണ്.
അനുഗ്രഹീതവും ലോക ജനതക്ക് മാര്‍ഗ ദര്‍ശകവുമാണത്, അതിന് വ്യക്തമായ ദൃഷ്ടാടാന്തങ്ങളുണ്ട്.
ഇബ്രാഹിം നബി (അ) നിന്ന സ്ഥാനം ആര് കാണുന്നുവോ അവന്‍ നിര്‍ഭയനായി (ആലു ഇമ്രാന്‍ (9697). കഅ്ബയുടെ മഹത്വമാണ് ഇവിടെ അല്ലാഹു നമുക്ക് വിവരിച്ചത്. അനവധി ചരിത്ര ദൃഷ്ട്ടാന്തങ്ങള്‍ കഅ്ബാലയത്തിനും പരിസര പ്രദേശങ്ങള്‍ക്കുമുണ്ട്. അവയില്‍ ഒന്നാണ് ഇബ്രാഹിം മഖാം, കഅ്ബയെ നിര്‍മ്മിക്കുമ്പോള്‍ ഇബ്രാഹിം നബി (അ) യുടെ കാല്‍പ്പാദം പതിഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഇബ്രാഹിം നബിയും മകന്‍ ഇസ്മായിലും (അ) ചേര്‍ന്ന് കഅ്ബാ പുനര്‍ നിര്‍മ്മിച്ചത്.
സൂറത്തുല്‍ അല്‍ബഖറയില്‍ അല്ലാഹു കഅ്ബയുടെ പ്രാധാന്യവും പ്രസക്തിയും വിവരിച്ചുതരുന്നുണ്ട്.
ഈ മന്ദിരത്തെ (കഅ്ബയെ) നാം ജനങ്ങള്‍ക്ക് ഒരു സമ്മേളന സ്ഥലവും രക്ഷാകേന്ദ്രവും ആക്കിയ സന്ദര്‍ഭം (ഓര്‍ക്കുക) ഇബ്രാഹിമിന്‍റെ സ്ഥാനത്ത് ഒരു നമസ്ക്കാര സ്ഥലമുണ്ടാവാന്‍ (എന്ന് നാം കല്‍പ്പിക്കുകയും ചെയ്തു) ഇബ്രാഹിമിനോടും ഇസ്മായിലിനോടും നാം കല്‍പ്പിച്ചു. പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും പ്രാര്‍ത്ഥനക്കിരിക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും കുമ്പിടുന്നവര്‍ക്കും വേണ്ടി എന്‍റെ ഭവനത്തെ നിങ്ങള്‍ പരിശുദ്ധമാക്കുവിന്‍. (അല്‍ബഖറ 125). 
ഇബ്രാഹിം നബി (അ)യുടെ പ്രാര്‍ത്ഥനാഫലമായി അല്ലാഹു പരിശുദ്ധ കഅ്ബക്ക് നല്‍കിയ മഹത്വങ്ങളെയാണ് ഇവിടെ വിവരിക്കുന്നത്. അല്ലാഹുവേ, ജനഹൃദയങ്ങളെ നീ അവയിലേക്ക് ആകര്‍ഷിക്കുന്നതാക്കേണമേ എന്ന് ഇബ്രാഹിം നബി (അ)യുടെ പ്രാര്‍ത്ഥനക്ക് അല്ലാഹു നല്‍കിയ മറുപടിയാണ് ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമായി മക്ക സാക്ഷ്യം വഹിക്കുന്നു. ഇത്രയധികം ജനങ്ങള്‍ ഒന്നായി സമ്മേളിക്കുന്ന ഒരു സ്ഥലം ലോകത്ത് വേറെയില്ല.
ഹജ്ജ് ഉംറ എന്നിവ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ പുണ്യഭൂമിയിലേക്ക് ഒഴുകുന്നു.
ഇസ്ലാമിലെ മറ്റു ആരാധനകളേക്കാള്‍ ഹജ്ജിന് പല പ്രത്യേകതകളുമുണ്ട്. നമസ്ക്കാരത്തില്‍ ശാരീരിക അധ്വാനവും മാനസിക അധ്വാനവും ഉപയോഗിക്കുമ്പോള്‍, വ്രതത്തില്‍ ശാരീരിക അധ്വാനത്തിനാണ് പ്രാധാന്യം. സക്കാത്ത് ധനം മാത്രം ലക്ഷ്യമിടുന്നു, എന്നാല്‍ ഹജ്ജിലേര്‍പ്പെടുന്ന ഒരാള്‍ അവന്‍റെ ശാരീരിക ത്യാഗം, ധനം, മാനസിക സമര്‍പ്പണം എന്നീ മൂന്ന് കാര്യങ്ങളെയും ഒരുമിച്ച് വിനിയോഗിക്കുന്നു.
മറ്റു ആരാധനകള്‍ക്കൊന്നും ലഭിക്കാത്ത പ്രതിഫലമാണ് സ്വീകാര്യമായ ഹജ്ജ് നിര്‍വഹിച്ചവന് ലഭ്യമാകുന്നത്. നബി(സ ) തങ്ങള്‍ പറഞ്ഞു, മബുറൂറായ ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലം ഇല്ല. ഏറ്റവും ശ്രേഷ്ഠമായ ആരാധന ഏതാണെന്ന് നബി (സ)യോട് ചോദിക്കപ്പെട്ടു. അവിടെനിന്ന് പറഞ്ഞു, അല്ലാഹുവിലും തിരുദൂതരിലുമുള്ള വിശ്വാസം പിന്നീട് അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ജിഹാദ് പിന്നീട് മബുറൂറായ ഹജ്ജ്. 
ഹജ്ജ് കൊണ്ടുദ്ദേശിക്കുന്നത് അവനെ അടിമുടി സംസ്ക്കരിച്ചെടുക്കുകയും പാപ മുക്തനാക്കുകയുമാണ്. പാലിക്കേണ്ട സര്‍വ്വ നിബന്ധനകള്‍ പാലിച്ച് ഹജ്ജ് ചെയ്താലേ സ്വീകാര്യമാവുകയുള്ളു. അനാവശ്യവും പാപവും കലരാതെ ഹജ്ജ് നിര്‍വഹിച്ചാല്‍ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധ പൈതലിനെപ്പോലെ പാപങ്ങളില്‍ നിന്നും വിമുക്തനാവും.
വര്‍ഷം തോറും ആവര്‍ത്തിക്കപ്പെടുന്ന ഹജ്ജിന് ലോകത്തിന്‍റെ നാനാ ദിക്കുകളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ പങ്കെടുക്കുന്നു. വര്‍ഗ-വര്‍ണ്ണ-ദേശ-ഭാഷവ്യത്യാസങ്ങളില്ലാതെ രാജാവും പ്രജയും പാവപ്പെട്ടവനും പണ്ഡിതനും പാമരനുമെല്ലാം ഒരേ വസ്ത്രം ധരിച്ച് ചുണ്ടില്‍ മന്ത്രങ്ങളുമായി അല്ലാഹുവിന്‍റെ അഥിതികളായിക്കൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു...
ഇസ്ലാമിന്‍റെ അന്താരാഷ്ട്ര സമ്മേളനമാണിത്. ക്ഷമയും ത്യാഗമനസ്ഥിതിയും ജനങ്ങളെ പഠിപ്പിക്കുന്നതോടൊപ്പം ഇസ്ലാമിന്‍റെ സുന്ദരമായ മത സന്ദേശവും സാര്‍വ്വ ലൗകിക സാഹോദര്യവും വിളമ്പരം ചെയ്യുകയാണ് വര്‍ഷം തോറും ഹജ്ജ് സന്ദേശത്തിലൂടെ നടക്കുന്നത്... 
മറ്റു മാസങ്ങളില്‍ ഉംറക്ക് വരുന്നവരുടെ മനസ്സില്‍ മക്കയും മദീനയും ഒന്ന് കൂടെ കാണണമെന്നുള്ള മോഹം കൂടി വരും. ഒരു ഹജ്ജും ഉംറയും ചെയ്യണമെന്ന് പലരും സ്വപ്നം കാണും. അള്ളാഹുവിനോടുള്ള പ്രാര്‍ത്ഥനയില്‍ വിശ്വാസി ഇതിന് സദാ ചോദിച്ചുകൊണ്ടേയിരിക്കും. ഹജ്ജ് യാത്ര കഴിഞ്ഞ് വരുന്നവര്‍ക്ക് അവിടത്തെ മഹത്വങ്ങള്‍ പറഞ്ഞു തീരാറില്ല. അത് കേള്‍ക്കുമ്പോള്‍ മനസ്സ് അവിടെ എത്തിപ്പെടും.
സംസം ഉറവ ഒന്ന് കാണാന്‍ കണ്ണ് തുടിക്കുന്നു. വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ, ആ പുണ്യ മണ്ണിലൊന്ന് പാതമൂന്നാന്‍, കഅ്ബായൊന്നു കാണാന്‍, ഹജറുല്‍ ഹസ്വദ് ഒന്ന് മുത്താന്‍... മനസ്സ് ധൃതികാട്ടുന്നു.
മരണം ആസന്നമാകുന്നതിനു മുമ്പ് ഈ സ്വപ്നം പൂവണിയാന്‍ തുണയേകണേ എന്‍ ഇലാഹെ...

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...