time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Sunday, December 30, 2018

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ....

(സത്താർ ചന്ദേര ഓർമ്മകളിൽ)


ജംഷീദ് അടുക്കം

ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...
വാട്സാപ്പിൽ വാർത്ത കണ്ടപ്പോഴേക്കും, 
രണ്ടിൽ കൂടുതൽ തവണ ഗ്രുപ്പുകൾ മാറി മാറി നോക്കാൻ തുടങ്ങി, 
പ്രിയപ്പെട്ട സത്താർച്ച മരണപെട്ടന്നോ ?
വിശ്വസിക്കാൻ പറ്റാത്ത വാർത്ത , അപ്പോൾ തന്നെ സാലൂദ് നിസാമി ഉസ്താദിനെ ബന്ധപെട്ടു,
ഇടറുന്ന വാക്കുകളിലൂടെ ഉസ്താദ് വിവരങ്ങൾ പറഞ്ഞു തന്നു,...
ഇന്നലെ വരെ സംഘടന ഗ്രുപ്പിൽ ആവേശത്തോടെ തർക്കിച്ചിരുന്ന പ്രിയപ്പെട്ട സത്താർ ചന്ദേര അല്ലാഹുവിന്റെ അരികിലേക്ക് യാത്രയായിരിക്കുന്നു...
ഒരു ഞെട്ടലിൽ തരിച്ചിരിക്കുമ്പോഴാണ് രണ്ട് വിദ്യാർഥികളുടെ മറ്റൊരു ദുഃഖ വാർത്തയും,
ഷിറിയയിൽ വാഹനാപകടത്തിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടിരിക്കുന്നു , ഒരാൾ പരിക്കിലാണെന്നും, 
മഞ്ചേശ്വരം ഹിഫ്സ് കോളേജിലെ വിദ്യാർത്ഥികളാണെന്ന് കേട്ടപ്പോഴേക്കും ആഴം കൂടി വന്നു , ഞാൻ പഠിപ്പിച്ച ക്യാമ്പസ്സിലെ ഹാഫിളീങ്ങൾ, വാർത്ത ശെരിയാവരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു , ഉസ്താദുമാരെ ബന്ധപ്പെട്ടപ്പോൾ അതും ശെരി തന്നെ , യാ അല്ലാഹ് താങ്ങാനാവാത്ത ഒരു ദിനം ....

പ്രിയ സത്താർച്ച ....
സംഘടനായുടെ നാൾവഴികളിൽ കണ്ട് തുടങ്ങിയ മുഖം, നേരിട്ടെടുക്കാനായില്ലെങ്കിലും
വാട്സപ്പിലൂടെ പല പല സമയങ്ങളിൽ സംവദിച്ചിട്ടുണ്ട്,
എസ് കെ എസ് എസ് എഫ് ജില്ല ഗ്രൂപ്പ് ഇനി ശാന്തമാണ്,
പോസ്റ്റിട്ടാൽ ഓടി എത്താൻ സത്താർച്ച യില്ലല്ലോ....
തർക്കിക്കാൻ, കുശലം പറയാൻ, ലൈക്കിടാൻ
ഇനി ആ നമ്പർ മാത്രം അവിടെ ശാന്തതയോടെ നോക്കി നിൽക്കും ...

പ്രിയപ്പെട്ട ഉസ്താദേ...
എന്റെ സുഹൃത്തിന്റെ  ഫോണിൽ നിങ്ങളുടെ വോയിസ് ഞാൻ ഇന്നലെയും  കേട്ടു -
അവസാനം വരെ നിങ്ങൾ അയച്ച മെസേജ് അവൻ കണ്ണുനീരോടെ എനിക്ക് കാട്ടി തന്നു
ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടുകാരനോട് നിങ്ങൾ-
പരിചയപ്പെട്ട് തുടങ്ങുമ്പോഴേക്കും അകന്ന് പോയല്ലോ ...
അവസാനത്തെ ആ മിസ്‌കകോൾ യാത്ര പറയാനായിരുന്നോ....

ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വാറിനേക്കാള്‍ മരണം നമ്മോടടുത്തിരിക്കുന്നു ......
മരണം നിര്‍വച്ചനീയമായ പ്രതിഭാസമല്ല...
നാം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്.
എല്ലാ സുഖങ്ങളും വെടിഞ്ഞ് ഒരുനാള്‍ പോകേണ്ടവനാണ്‌ ഓരോ വ്യക്തിയും...

സത്താർച്ച ...
നിങ്ങൾ ഉലമാക്കളെ മരണത്തിലും ചേർത്ത് പിടിച്ചല്ലോ ....
ശംസുൽ ഉലമയും , കണ്ണിയത്തുസ്താദും , അത്തിപ്പറ്റ ഉസ്താദും
പോയ വഴിൽ നിങ്ങളും ചേർന്ന് നിന്നു ...
റബിഉൽ ആഖീറിന്റെ പ്രാർത്ഥനയിൽ നിങ്ങളെയും ചേർത്തിരിക്കുന്നു ...
നാഥൻ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

Sunday, December 23, 2018


പുതിയ ലോകത്തെ അതിര് കടക്കുന്ന ആഭാസങ്ങൾ 


ജംഷീദ് അടുക്കം 

ഫേസ്ബുക്കും വാട്സാപ്പും പോലെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് , ടിക് ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകൾ. വീഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. 

ഫെയ്സ്ബുക്കും വാട്സാപ്പും വിട്ട് യുവതി യുവാക്കൾ ഇപ്പോൾ ചൈനീസ് ടിക് ടോക്കിന്റെ പിന്നാലെയാണ്. ടിക് ലോക്കിൽ ഫോളവേഴ്സിനെ കിട്ടാൻ ലക്ഷ്യമിട്ട് കൗമാര പ്രായക്കാർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ ഇപ്പോൾ നാടിനു തന്നെ തലവേദനയായിരിക്കുന്നു. വീടിനകത്തും പുറത്തും ടിക് ടോക് വിഡിയോ ഷൂട്ട് നടക്കുകയാണ്. 

2016 സെപ്തംബറിൽ പുറത്തിറക്കിയ ആപ്പ് 2017 സെപ്‌റ്റംബറോടെ കൂടുതൽ വ്യാപിപ്പിക്കാൻ തുടങ്ങി ഇൻഡോനേഷ്യയിലെ പ്രചാരണം കുടുതകൾ അതിര് കടന്നപ്പോൾ അതിനെ തടയിടാനാണ് പിന്നീട് രാജ്യം മുതിർന്നത്, 
അശ്ലീലതകൾ പ്രചരിപ്പിച്ചും പരസ്‌പര സ്പർദകൾ വളർത്തി വിട്ടും വൈരാഗ്യങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് നിലവിലെ ടിക് ടോക്കിന്റെത് , 
ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് പാട്ടു പാടി Ticktok ൽ ബാക്ഗ്രൗണ്ടാക്കി കെെയ്യിൽ കാട്ടു ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡ് ആക്കി ധാരാളം അനുകരണങ്ങൾ നടന്ന വാർത്തയും അതുണ്ടാക്കിയ പ്രത്യാഘാതവും ചർച്ചചെയ്യപ്പെട്ടതാണ് 

മ്യൂസിക്കലി എന്ന പേരിൽ ഡബ് സ്മാഷ് ഹിറ്റുകളുടെ വേദിയായ ടിക്ക് ടോക്ക് അശ്ലീല പ്രദർശനത്തിന്റെ അതിർ വരമ്പുകളെല്ലാം ലംഘിക്കുന്നു. ലൈക്കിനും കമന്റിനും വേണ്ടി യുവതികൾ അടക്കമുള്ളവർ മേനി പ്രദർശനവുമായി കളം നിറഞ്ഞതോടെ യുവാക്കൾ ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ച് ടിക്ക് ടോക്കിൽ അക്കൗണ്ട് എടുക്കുകയാണ്. മേനി പ്രദർശനത്തിന്റെ ഏറ്റവും വലിയ കടമ്പയായാണ് ഇപ്പോൾ ടിക്ക് ടോക്കിലെ ട്രെന്റ് ,

ടിക് ടോക് ഉണ്ടാകുന്ന ദോഷങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പലതവണ പൊലീസും രംഗത്തെത്തിയിരുന്നു ..
നാട്ടുകാരെ കളിയാക്കിയും വ‍ഞ്ചിച്ചും ബുദ്ധിമുട്ടിച്ചും വിഡിയോ പകർത്തുന്നവരുടെ ലക്ഷ്യം ടിക് ടോക്കിലെ ആരാധകരെയാണ്. 

ആയിരം ലൈക്കിനു വേണ്ടി സംസ്കാരത്തെ വൃണപ്പെടുത്തും വിതം പരിസരം മറന്ന് കൊണ്ട് ചിലർ ചെയ്യുന്ന ആഭാസങ്ങൾ തടയപ്പെടേണ്ടതുണ്ട്, 
വിശുദ്ധ ഇസ്‌ലാമിന്റെ മനോഹരമായ ജീവിത രീതികളെ വലിച്ചെറിഞ് പൊതു സ്‌ക്രീനിൽ അഭിനയിക്കാൻ മുതിരുന്നു പെൺകുട്ടികൾ ചോദ്യ ചെയ്യപ്പെടുന്നത് പവിത്രമായ ഒരു ചട്ടക്കൂടിനെയാണ് . 

സോഷ്യൽ മീഡിയയുടെ വരവോടെ പല നന്മകൾക്കും അത് വഴി തെളിച്ചെങ്കിലും അത് മാറ്റിയെടുത്ത സംസ്കാരവും ജീവിത രീതിയും തിരിച്ചെടുക്കാനായില്ല എന്നത് വസ്തുതയാണ് .
അപകടത്തില്‍ പെടുന്നവനെ രക്ഷിക്കുന്നതിനെക്കാളും പ്രധാനമായും അപകടത്തിന്റെ ഫോട്ടോയെടുത്ത് അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനാണ് പലരുടെയും ശ്രമങ്ങൾ . തൊട്ടുമുന്നില്‍ നില്‍ക്കുന്ന ആളുകളോട് സംസാരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കത്തവര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ ഒരു പ്രയാസവുമില്ലതയായി . വീട്ടിലെത്തുന്ന അതിഥിയെ സല്ക്കരിക്കുന്നതിലും അയല്‍വാസിയുടെ വിശേഷങ്ങള്‍ അറിയുന്നതിലും പ്രധാനം പലപ്പോഴും നേരിട്ട് ഒരു പരിചയവുമില്ലാത്ത ആളുകളോട് ചാറ്റ് ചെയ്യുന്നതിലേക്ക് എത്തപ്പെട്ടു . 

വിപണിയിൽ മുന്നിൽ എത്താനും മത്സര രംഗത്തുള്ള ഇത്തരം അപ്ലിക്കേഷനുകളുടെ ടാർജറ്റും കൗമാരക്കാരെയാണ്, ധാർമിക മൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ തകരുന്നത് നന്മയുടെ നാളകളെയാണ്, 
അമിത ആവേശക്കാരായ കുട്ടികൾക്ക് മുന്നിൽ രക്ഷിതാക്കളുടെ മൗനം ഒരുപക്ഷെ വലിയ പ്രയാസങ്ങളിലേക്ക് ചെന്നെത്തിച്ചേക്കാം,

"സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്ന ഒരു തലമുറയെ ഞാനേറെ ഭയക്കുന്നു " ആൽബർട്ട് ഐൻസ്റ്റീൻ

ആ വെളിച്ചവും അസ്തമിച്ചു- അത്തിപ്പറ്റ ഉസ്താദ് യാത്രയായി


ജംഷീദ് അടുക്കം

ബീഉൽ ആഖിർ നിറയെ ഓർമ്മകൾ അലതല്ലുന്ന മാസമാണ്, ഓരോ ഓർമ്മകളും നാളയുടെ ശൂന്യതയെ വരച്ചു കാട്ടുന്നു, വേർപിരിഞ്ഞു പോയവർക്ക് പകരമോ, നികത്തപ്പെടാനാകാതെ കാലം തേങ്ങിക്കൊണ്ടിരിക്കുന്നു,
പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമെന്നാണ് ആപ്തവാക്യം. സമുദായ നവോത്ഥാനത്തിനും സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതില്‍ സ്തുത്യര്‍ഹമായ ഇടം രേഖപ്പെടുത്തിയ നിരവധി മഹാപണ്ഡിതന്മാരെയാണ് കേരളത്തിന് നഷ്ടപെട്ട് പോയത് .
കലഹവും കാലുഷ്യവും നിറഞ്ഞ സമകാലിക പരിസരങ്ങളില്‍ കുലീനതയിലൂന്നിയ മതപ്രബോധനത്തിന് കര്‍മപഥം കണ്ടെത്തിയ സാത്വിക പണ്ഡിതനായിരുന്നു അത്തിപ്പറ്റ മുഹിയുദ്ദിൻ കുട്ടി മുസ്ലിയാരെന്ന അത്തിപ്പറ്റ ഉസ്താദ് .
നീണ്ട വർഷക്കാലം അറിവ് പകര്‍ന്നും പങ്കുവച്ചും ജീവിത സപര്യയെ പ്രശോഭിതമാക്കിയ ആ അതുല്യ പണ്ഡിതന്‍ ഇനി ജനമനസ്സില്‍ ഓർമ്മയായി നില കൊള്ളും . പരമോന്നത പണ്ഡിത സഭയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും അതിന്റെ പവിത്രതയില്‍ പ്രോജ്ജ്വലമാക്കിയാണ് അത്തിപ്പറ്റ ഉസ്താദെന്ന പ്രകാശം പൊലിഞ്ഞുപോയത്.
ലളിതമായ ജീവിതത്തിനുടമയായിരുന്ന ഉസ്‌താദ്‌ തിരു നബി (സ അ) തങ്ങളുടെ തിരു സുന്നത്തുകളെ ഭക്ഷണത്തിൽ ക്രമത്തിൽ പോലും കൊണ്ടാടുകയും മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയും ചെയ്യുന്നതിൽ ഏറെ തല്പരനായിരുന്നു,
സുസൂക്ഷമം ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്ന ഉസ്താദിന്റെ ജീവിതത്തിൽ നിന്നും ഒരുപാട് പാഠങ്ങളാണ് പഠിക്കാനുള്ളത്,
പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാരെന്നാണ് ഇസ്‌ലാമിക പാഠം. ദൈവിക സന്ദേശങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ അതിന്റെ സാരാംശങ്ങളിലൂടെ ജീവിച്ചവരാണ് പ്രവാചകന്മാര്‍. ഇരുളടഞ്ഞ ഊടുവഴികളിലെല്ലാം നിത്യവെളിച്ചത്തിന്റെ വിളക്കുതിരികള്‍ കൊളുത്തിവച്ചവരാണവര്‍. അന്ത്യപ്രവാചകനു ശേഷം ഈ ദൗത്യം നിര്‍വഹിക്കപ്പെടുന്നത് പണ്ഡിതന്മാരാണ്. പ്രതിസന്ധികളുടെ വൈതരണികളെ വകഞ്ഞുമാറ്റി സത്യപാന്ഥാവ് പടുത്തുയര്‍ത്തിയ പ്രവാചകന്മാരുടെ പാതയാണ് പണ്ഡിതന്മാര്‍ പിന്തുടരുന്നത്. സ്വാര്‍ത്ഥതയും സമ്പന്നതയും സുഖലോലുപതയും ആഗ്രഹിക്കാതെയാണ് ദൈവ ദൂതന്മാര്‍ സ്രഷ്ടാവിലേക്ക് അതിരുകളില്ലാത്ത സാമീപ്യമുണ്ടാക്കിയത്. അഭൗമികരായ പണ്ഡിതന്മാര്‍ അവരുടെ ജീവിതം കടഞ്ഞെടുക്കുന്നത് ഇത്തരം പാഠങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്.
ഉസ്താദിനെ പലപ്പോഴും പല പരിപാടികളിൽ കാണാൻ കഴിഞ്ഞപ്പോഴെക്കെ അല്ലാഹുവിനെ സർവ്വ സമയവും സ്തുതിച്ചു കൊണ്ട് ''അൽ ഹംദുലില്ലാഹ്" എന്ന പരിശുദ്ധ വചനം ഉച്ചരിക്കുന്നതായി കാണാനാകും , എന്ത് കൊണ്ടും നാമറിയാതെ തന്നെ അല്ലാഹുവിന്റെ അനുഗ്രഹത്തിനും പരീക്ഷണത്തിനും ഉസ്താദിൽ നിന്നും അത് പകർത്താൻ പ്രജോതനമാകും.
കഴിവുകള്‍ക്കപ്പുറത്തുള്ള ഒരു കഴികഴിവാണ് . കഴിവുകള്‍ക്ക് നന്ദി കാണിക്കാനുള്ള കഴിവ്, അത് ഏറ്റവും അനുഗ്രഹീതമായ ഒന്നാണ് .
‘അല്ലാഹുമ്മ അഗിന്നീ അലാ ദിക്‌രിക വ ശുക്‌രിക വ ഹുസ്‌നി ഇബാദതിക’ എന്ന ഒരു പ്രാര്‍ത്ഥന നമസ്‌കാരങ്ങള്‍ക്കൊടുവില്‍ ശീലമാക്കാന്‍ നബി(സ) ആവശ്യപ്പെട്ടിട്ടുണ്ട്
‘അല്ലാഹുവേ, നിന്നെ ഓര്‍ക്കാനും
നിനക്ക് നന്ദി ചെയ്യാനും ഏറ്റവും നന്നായി നിനക്ക് ഇബാദത് ചെയ്യാനും എന്നെ സഹായിക്കണേ’ എന്നാണ് അര്‍ത്ഥം. അല്ലാഹു തന്നവയെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മ (ദിക്ര്‍) ഉണ്ടായാലേ നന്ദി (ശുക്ര്‍) ഉണ്ടാകൂ. ദിക്ര്‍ ദുര്‍ബലമാകുമ്പോള്‍ ശുക്ര്‍ അന്യം നിന്നുപോകുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളും പരീക്ഷണങ്ങളും ലഭിക്കുമ്പോള്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയാനുള്ള മാനസികാവസ്ഥ അതായിരിരുന്നു അത്തിപ്പറ്റ ഉസ്‌താദിൽ കണ്ടത്, തനിക്ക് അർബുദം പിടിപെട്ടപ്പോഴും ആ വലിയ മനുഷ്യൻ അനുഗ്രഹമായി അൽ ഹംദുലില്ലാഹ് പറഞ്ഞു കൊണ്ടേയിരുന്നു അനുഗ്രഹങ്ങളേക്കാള്‍ വലിയ അനുഗ്രഹമാണ് ശുക്ർ ചെയ്യലെന്ന് തിരുനബി (സ അ ) പറഞ്ഞിട്ടുണ്ട്,
അനുഗ്രഹങ്ങൾ തേടിയും വേവലാതി പറഞ്ഞും തനിക്കു മുന്നിലെത്തിയ ജനങ്ങളെ സത്യമതത്തിന്റെ കലര്‍പ്പില്ലാത്ത യാഥാര്‍ത്ഥ്യങ്ങളാണ് ഉസ്താദ് പഠിപ്പിച്ചത്.അന്നം നിന്ന് പോയ പല അദ്കാറുകളെയും നാട്ടിലും വിദേശത്തുമായി സജീവമാക്കി കൊണ്ട് വരാൻ മഹാനവർകൾ പ്രായത്തിനിച്ചു , തൽഫലമായി ഇന്ന് നിരവധി സദസ്സുകളാണ് നടന്ന് വരുന്നത് ,
കൃത്യമായ ചിട്ടകളും കണിശമായ നിലപാടുകളും കൊണ്ട് അത്തിപ്പറ്റ ഉസ്താദ് പടുത്തുയര്‍ത്തിയ ജീവിതരീതി പലർക്കും മാതൃകയാണ് .
വര്‍ത്തമാനകാല സാഹചര്യത്തില്‍ പക്വമതികളായ പണ്ഡിതന്മാരുടെ വിയോഗം വലിയ വിടവാണുണ്ടാക്കുന്നത് .
ശൈഖുനാ ശംസുൽ ഉലമയും , കണ്ണിയുത്ത് ഉസ്താദും , കോട്ടുമല ഉസ്താദും വിടപറഞ്ഞു പോയ മാസത്തിൽ ഒരു പണ്ഡിതന്‍കൂടി പോയ്മറഞ്ഞു.
അള്ളാഹു മഹാനവർകളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് ചേർത്ത് അനുഗ്രഹിക്കട്ടെ -ആമീൻ

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...